രാമങ്കരി: കാലവർഷത്തിൽ മുട്ടാർ പഞ്ചായത്ത് മിത്രക്കരി കവലയ്ക്കൽ പാലം-ദേവീക്ഷേത്രം റോഡിന്റെ ഒരുഭാഗം താഴേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. നിത്യവും വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം വ്യാപകമാണ്.
ഒരു വശത്ത് പാടശേഖരവും മറുവശത്ത് വലിയ നാട്ടുതോടുമായിട്ടുള്ള റോഡിന്റെ മധ്യഭാഗമാണ് താഴേക്ക് ഇടിഞ്ഞു താണത്. ഇതോടെ റോഡ് രണ്ടായി പിളർന്ന നിലയിലായി. നിലവിൽ ഇതിലേ ചെറുവാഹനങ്ങൾക്കു പോലും അപകടത്തിൽപ്പെടാതെ കടന്നുപോകുക ദുഷ്കരമാണ്. എന്നിട്ടും പ്രശ്നം കണ്ടതായി നടിക്കാൻ പോലും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ തയാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമാണുള്ളത്.
കാലവർഷം കനക്കുന്നതോടെ റോഡിന്റെ മറ്റു ഭാഗങ്ങളും കൂടി തൊട്ടടുത്തുള്ള പാടശേഖരത്തിലേക്കോ അല്ലെങ്കിൽ നാട്ടുതോട്ടിലേക്കോ പതിക്കാനും അത് ദുരന്തമായി മാറാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രശ്നം ഇത്രമേൽ ഗൗരവമുള്ളതായിട്ടും ഒന്നു തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയാറാകാതെ വന്നതോടെ നാട്ടുകാർ റോഡിലെ കുഴിയിൽ മുന്നറിയിപ്പായി വാഴ നാട്ടിയിരിക്കുകയാണ്. പ്രദേശവാസികളായ ആളുകൾക്ക് മിത്രക്കരി ക്ഷേത്രത്തിലേക്കും എടത്വ കളങ്ങര റോഡിലേക്കും പോകാൻ പ്രധാന ആശ്രയമാണ് റോഡ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.